കൊച്ചി: പെരിയാറിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിനു കാരണം രാസമാലിന്യമല്ലെന്നും ഓക്സിജന്‍റെ അഭാവമാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്. പെരിയാറിൽ നിന്ന് രാസമാലിന്യം കണ്ടെത്തിയിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ട് സബ് കലക്റ്റർക്ക് കൈമാറി. ഏലൂരിലെ ഷട്ടൽ തുറന്നതിനു പിന്നാലയാണ് വൻതോതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. വെള്ളം നിയന്ത്രിച്ചിരുന്നുവെങ്കിൽ ഓക്സിനജന്‍റെ അളവ് അസാധാരണമായി കുറയുകയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. മേയ് 20ന് വൈകിട്ടാണ് ഷട്ടറുകൾ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോൾ 6.4 ആയിരുന്നു ഓക്സിജൻ ലെവൽ.
എന്നാൽ ഷട്ടർ തുറന്നതിനു ശേഷം വെള്ളം പരിശോധിച്ചപ്പോൾ ഓക്സിജന്‍റെ അളവ് 2.1 ആയി കുറഞ്ഞിരുന്നു. വെള്ളം നിയന്ത്രിച്ച് ഒഴുക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. കുഫോസിൽ നിന്നുള്ള ഗവേഷകരും പ്രദേശത്തെത്തി വിശദമായ പഠനം നടത്തിയിരുന്നു. ശാസ്ത്രീയമായ പഠനത്തിന്‍റെ റിപ്പോർട്ട് ശനിയാഴ്ച ഫിഷറീസ് വകുപ്പിന് സമർപ്പിക്കും.
പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നും ഫാക്റ്ററികളിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കുന്നതിൽ വ്യവസായ വകുപ്പിന് വീഴ്ച പറ്റിയെന്നുമാണ് ഇറിഗേഷൻ വകുപ്പിന്‍റെ റിപ്പോർട്ട്.