

ഉറപ്പ് തെറ്റിച്ച് കോറോഹെൽത്ത്; പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട്, ജോലി നഷ്ടപ്പെടുക 900 ത്തോളം പേർക്ക്
കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കോറോഹെൽത്ത്. മന്ത്രി അടക്കമുള്ളവർ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പിരുച്ചുവിടൽ നടപടികൾ മരവിപ്പിച്ചെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും വീണ്ടും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോയി. വെള്ളിയാഴ്ച രാത്രി തന്നെ മൂന്ന് മാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻഫർ ചെയ്തു. അടുത്ത ദിവസം മുതൽ ജോലിക്ക് വരണ്ടെന്നാണ് നിർദേശം.
പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. എന്നാൽ, കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ സർക്കാർ ഇടപെടലിന് പരിധികളെറെയാണ്.
കോഴിക്കോട്ടും കൊച്ചിയിലുമായി 900 ത്തോളം പേർക്കാണ് തൊഴിൽ നഷ്ടമായത്. വെള്ളിയാഴ്ച യാതൊരു മുന്നറിയിപ്പുമില്ലാതെ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് ഇന്നുമുതൽ ജോലിയില്ലെന്ന് പറയുകയായിരുന്നെന്നാണ് ആരോപണം. പിന്നാലെ മന്ത്രി സണ്ണി ജോസഫും എംഎൽഎ ഉമ തോമസുമടക്കം സ്ഥലത്തെത്തി കമ്പനി അധികൃതരുമായി സംസാരിപ്പിരുന്നു. ഇതോടെ പിരിച്ചുവിടൽ നടപടി താത്ക്കാലികമായി മരവിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച കമ്പനി വീണ്ടും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
സമ്പത്തിക പ്രതിസന്ധിയാണ് നടപടിക്ക് പിന്നിലെന്നാണ് വിവരം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് സ്ഥാപനമാണ് കോറോ ഹെൽത്ത്.