വയലായിൽ മെത്ത ഫാക്റ്ററി തീ പിടിച്ച് നശിച്ച സംഭവം: ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം

നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് വലിയ ഉയരത്തിലാണ് തീ ആളിക്കത്തിയത്
വയലായിൽ മെത്ത ഫാക്റ്ററി തീ പിടിച്ച് നശിച്ച സംഭവം: ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം

കോട്ടയം: കുറവിലങ്ങാടിന് സമീപം വയലായിൽ മെത്ത ഫാക്റ്ററിക്ക് തീ പിടിച്ച് ഫാക്റ്ററി പൂർണമായും കത്തിനശിച്ച സംഭവത്തിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വയലാ സ്കൂൾ ജങ്ഷനു സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ ഏറ്റുമാനൂർ സ്വദേശി പി വി ജോസഫ് പറഞ്ഞു. ഷോർട്ട് സർക്ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമായി പറയുന്നത്.

നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് വലിയ ഉയരത്തിലാണ് തീ ആളിക്കത്തിയത്.ഞായറാഴ്ച ആയതിനാൽ ഫാക്റ്ററിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തങ്ങൾ ഒഴിവായി. എന്നാൽ ഫാക്റ്ററിക്ക് ചുറ്റും തകര ഷീറ്റുകൾ കൊണ്ട് മറച്ചിരുന്നതിനാൽ അകത്തേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനയുടെ അഞ്ചോളം ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമായമാക്കിയത്. മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സംഘവും പഞ്ചായത്ത് റവന്യൂ സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

ഫാക്റ്ററി ഉപകരണങ്ങൾ, റബർ ഫോമുകൾ, ചകിരി, തുണി തുടങ്ങി മറ്റ് അസംസ്കൃത വസ്തുക്കളിലേക്കും പെട്ടന്ന് തീ പടർന്നതും അപകടത്തിൻ്റെ വ്യാപ്തി കൂട്ടി. സ്ഥാപനം പൂർണമായും കത്തി നശിച്ചു. ജനവാസ കേന്ദ്രത്തിന് സമീപം ഇത്തരം ഒരു ഫാക്റ്ററി പ്രവർത്തിക്കുന്നതിനെതിരെ സമീപവാസികൾ നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരു നട പടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് സമീപവാസികൾക്ക് ചുമയും ശ്വസതടസവും അനുഭവപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com