

ആർത്തവ അവധിക്ക് മെഡിക്കൽ റിപ്പോർട്ട് നിർബന്ധമാക്കണം, പുരുഷ അധ്യാപകരെ മാറ്റി നിർത്തണം; മുഖ്യമന്ത്രിക്ക് കത്ത്
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ അവധിയില്‍ സ്വകാര്യത സൂക്ഷിക്കാന്‍ കര്‍ശന മാനദണ്ഡവും സര്‍ക്കാര്‍ ആശുപത്രികളുടെ വര്‍ഷം തോറുമുള്ള സാക്ഷ്യപത്രവും അവധിക്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫിസറായ കെ. പ്രതിഭയാണ് കത്ത് നല്‍കിയത്.
ആര്‍ത്തവ സമയത്ത് കടുത്ത മാനസിക - ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് വിദ്യാർഥിനികൾക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ വനിത ഡോക്റ്ററുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലാവണം അവധി നല്‍കേണ്ടത്. അവധി വിഷയത്തില്‍ സ്‌കൂളില്‍ നടപടി സ്വീകരിക്കുന്നത് വനിതാ അധ്യാപികയാണെന്ന് ഉറപ്പാക്കണം.
ക്ലാസിലെ പ്രഥമാധ്യാപകനോ സ്‌കൂള്‍ പ്രിന്‍സിപ്പലോ പുരുഷനാണെങ്കില്‍ ഓരോ ക്ലാസിലെയും സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാപനത്തിലെ ആര്‍ത്തവ അവധിയില്‍ തീരുമാനമെടുക്കാന്‍ ഒരുവനിതാ അധ്യാപികയെ സ്‌കൂളില്‍ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തണം.
അവധി ദുരൂപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടത് പ്രധാനമാണ്. ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ എത്തി ശാരീരിക - മാനസിക ബുദ്ധിമുട്ട് ഇല്ലാതെ പഠിക്കുവാന്‍ കഴിയുന്നവര്‍ക്ക് അവധിയുടെ ആവശ്യമില്ല.
അവധി ആവശ്യം വരാത്ത പെണ്‍കുട്ടികള്‍ക്കും അവധി സ്വാതന്ത്ര്യം നല്‍കിയാല്‍ അവധി ദുരുപയോഗം ചെയ്യപ്പെടും. അതുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ആര്‍ത്തവ അവധി എടുക്കുന്ന കുട്ടികള്‍ പ്രസ്തുത സമയത്ത് രക്ഷാകര്‍ത്താക്കളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണയില്‍ ഉണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഡോ. പ്രതിഭയുടെ കത്തിൽ പറയുന്നു.