
തൃപ്പൂണിത്തുറ: സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റിന്‍റെ 26-ാം നിലയിൽ നിന്ന് ചാടി ഒമ്പതാം ക്ലാസ് വിദ‍്യാർഥി മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ മുൻ വൈസ് പ്രിൻസിപ്പലിനെ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു.
മിഹിർ മുൻപ് പഠിച്ചിരുന്ന സ്കൂളിലെ വൈസ് പ്രിൻസിപ്പലിൽ നിന്ന് മാനസിക പീഡനം നേരിടേണ്ടി വന്നതായി മാതാവ് പരാതിപ്പെട്ടിരുന്നു. ഈ കാര‍്യം ബാലവകാശ കമ്മിഷനും പരാതിയായി നൽകിയ കാര‍്യം സമൂഹമാധ‍്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു.
മിഹിർ പഠിച്ചിരുന്ന തിരുവാണിയൂരിലുള്ള സ്കൂളിലെ സഹപാഠികളിൽ നിന്നുണ്ടായ ക്രൂരമായ റാഗിങ് മൂലമാണ് മകൻ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റ പരാതി.
സംഭവത്തിൽ ബാലവകാശ കമ്മിഷൻ അംഗങ്ങൾ ശനിയാഴ്ച തെളിവെടുപ്പ് നടത്തുകയും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയും ചെയ്തിരുന്നു. പൊലീസ് മിഹിറിന്‍റെ സഹപാഠികളായ മൂന്ന് കുട്ടികളെ കണ്ട് കാര‍്യങ്ങൾ ചോദിച്ച് അറിയുകയും ക്ലാസ് ടീച്ചറുടെറെ മൊഴിയെടുക്കുകയും ചെയ്തു.