'കോളനി'ക്ക് അന്ത്യം കുറിച്ച് അവസാന ഉത്തരവ്; കെ. രാധാകൃഷ്ണൻ രാജി സമർപ്പിച്ചു

കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ അവമതിപ്പിന് കാരണമാകുമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്
'കോളനി'ക്ക് അന്ത്യം കുറിച്ച്  അവസാന ഉത്തരവ്; കെ. രാധാകൃഷ്ണൻ രാജി സമർപ്പിച്ചു
K Radhakrishnanfile
Updated on

തിരുവനന്തപുരം: ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജി വച്ചു. പട്ടികവിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേരു നൽകുന്നത് മാറ്റാനുള്ള ഉത്തരവിൽ ഒപ്പിട്ടതിനു പിന്നാലെയാണ് രാധാകൃഷ്ണൻ രാജി സമർപ്പിച്ചത്. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് രാജി നൽകുകയായിരുന്നു.

പട്ടികവിഭാഗക്കാർ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നിങ്ങനെ അറിയപ്പെടുന്നത് മാറ്റണമെന്ന ഉത്തരവിലാണ് കെ. രാധാകൃഷ്ണൻ മന്ത്രിയെന്ന നിലയിൽ അവസാനമായി ഒപ്പു വച്ചത്.

കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ അവമതിപ്പിന് കാരണമാകുമെന്നാണ് ഇതിനു കാരണമായി ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ നൽകാമെന്നും നിർദേശിച്ചിട്ടുണ്ട്.

തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കണം. എന്നാൽ, നിലവിൽ വ്യക്തികളുടെ പേര് നൽ‌കിയിട്ടുള്ള സ്ഥലങ്ങളിൽ അതു തുടരാം എന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ആലത്തൂരിൽനിന്നുള്ള എംപിയായാണ് രാധാകൃഷ്ണൻ ലോക്‌സഭയിലെത്തുക. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഏക ഇടതുപക്ഷ സ്ഥാനാർഥിയാണ് രാധാകൃഷ്ണൻ.

logo
Metro Vaartha
www.metrovaartha.com