"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ

നിർമാണവേളയിലുണ്ടാകുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നും സ്ട്രക്ചറൽ ക്രാക്ക് അല്ലെന്നും മന്ത്രി വ്യക്തമാക്കി
Minister K. Rajan reiterates that there is no crack in the house in the township
കെ. രാജൻ
Updated on

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീട് മഴയിൽ ചോർന്നൊലിച്ചതല്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ. അപകടകരമായ പ്രചരണം ഉണ്ടായ സാഹചര്യത്തിലാണ് വീടിന്‍റെ മേൽക്കൂരയിൽ വിള്ളലുണ്ടോയെന്ന് നേരിട്ടു പോയി പരിശോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ മാധ്യമങ്ങൾ പ്രതികരണം ആവശ്യപ്പെട്ടിരുന്നു. വിശദമായ വിവരങ്ങൾ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ലെന്ന് അറിയാവുന്നതു കൊണ്ടാണ് നേരിട്ട് പരിശോധിക്കാമെന്ന് തീരുമാനിച്ചത്.

നിർമാണവേളയിലുണ്ടാകുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നും സ്ട്രക്ചറൽ ക്രാക്ക് അല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം എൻജിനീയർമാർ പറഞ്ഞിരുന്നു. മേൽക്കൂരയിൽ വാട്ടർ പോണ്ടിങ് ടെസ്റ്റിന്‍റെ ഭാഗമായി 24 മണിക്കൂർ വെള്ളം കെട്ടി നിർത്തിയിരുന്നു. അതിന്‍റെ ഭാഗമായാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. അല്ലാതെ മഴയിൽ ചോർന്നൊലിച്ചതല്ല.

കെട്ടിടം പൂർത്തിയാക്കിയ ശേഷം കരാർ കമ്പനിയുടെ എൻജിനീയർമാരും കിഫ്കോൺ എൻജിനീയർമാരും പരിശോധിച്ചതിനു ശേഷമേ വീടുകൾ കൈമാറുകയുള്ളൂ. വീടു കൈമാറിക്കഴിഞ്ഞ ശേഷം പ്രശ്നമുണ്ടാകുകയാണെങ്കിൽ സിവിൽ വർക്കിൽ അഞ്ചു വർഷം വാറന്‍റി നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂലിപ്പണിക്കാരൻ രാജൻ എന്നു കേൾക്കുമ്പോൾ ആത്മാഭിമാനം വർധിക്കുമെന്നതല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല. ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ല, വീട്ടുകാരനാണ്. എന്‍റെ വീട്ടുകാർക്ക് വീട് ഏൽപ്പിക്കുമ്പോൾ ചെറിയ ആശങ്ക പോലും ഇല്ലെന്ന് ഉറപ്പാക്കേണ്ടിയിരുന്നു. നാടിന്‍റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിലും കയറും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com