തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും: മന്ത്രി എം.ബി. രാജേഷ്

കെ സ്മാര്‍ട്ടിലൂടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Minister mb rajesh at kila

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും: മന്ത്രി എം.ബി. രാജേഷ്

Updated on

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കാനാണ് തീരുമാനമെന്നും കിലയില്‍ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനതല അധ്യക്ഷന്മാരുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരാണ് കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തത്. കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ ഐഎഎസ് സ്വാഗതം പറഞ്ഞു.

കെ സ്മാര്‍ട്ടിലൂടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് തടയാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സഹായിക്കും. സേവനങ്ങള്‍ നല്‍കുന്നു എന്നതിനപ്പുറം പ്രാദേശിക സാമ്പത്തിക വികസനത്തിന്‍റെ ചാലക ശക്തിയായി മാറുകയെന്ന ചുമതലയിലേക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ മാറുന്നത്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെയും ഡിജിറ്റല്‍ സാക്ഷരതയുടെയും രണ്ടാംഘട്ടമാണ് അടുത്ത ലക്ഷ്യം. നീതി ആയോഗ് അഫോര്‍ഡബിള്‍ ഹൗസുകളുടെ കാര്യത്തില്‍ മികച്ച ഇടപെടലായി നമ്മുടെ ലൈഫ് പദ്ധതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ ലൈഫ് പദ്ധതി മികച്ചൊരു മാതൃകയാണെന്നതിന്‍റെ ഉദാഹരണമാണിത്. ഫെബ്രുവരി പകുതിയോടെ കേരളത്തില്‍ അഞ്ചു ലക്ഷത്തോളം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ കില തയ്യാറാക്കിയ വിവിധ കൈപ്പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

logo
Metro Vaartha
www.metrovaartha.com