

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് മന്ത്രിക്ക് സ്വീകരണം
കൊല്ലം: സർക്കാർ ആശുപത്രിക്കുള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരനെ സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകർ. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ആശുപത്രി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
ആശുപത്രിയിൽ കൊടിപിടിച്ചുള്ള പ്രചരണങ്ങൾ പാടില്ലെന്ന മന്ത്രിയുടെ കർശന നിർദേശം നിലനിൽക്കെയാണ് മന്ത്രിതന്നെ ഇത്തരമൊരു സ്വീകരണം ഏറ്റുവാങ്ങിയത്. സമൂഹമാധ്യമങ്ങളിലടക്കം മന്ത്രിക്കെതിരേ വിമർശനം ഉയരുന്നുണ്ട്.
ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ആശുപത്രികളിൽ കൊടി കുത്തി പൊതിച്ചോർ നൽകുന്നുവെന്നും അത് സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആശുപത്രികളിൽ രാഷട്രീയ പാർട്ടികളുടെ പ്രചാരണം വേണ്ടെന്നായിരുന്നും അതിന് ആരെയും അനുവദിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ സ്വന്തം കാര്യത്തിൽ ഇതൊന്നും ബാധകമല്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.