

ഇർഷാദ് | പ്രതിഭ
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ യുഡിഎഫ് കൺവീനർ ഇർഷാദ് അറസ്റ്റിൽ. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഭ അടക്കമുള്ളവരുടെ പരാതിയിൽ കായംകുളം പൊലീസാണ് ഇർഷാദിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇർഷാദിനെതിരേ കേസെടുത്തത്. ആലപ്പുഴ ജില്ലാ കലക്റ്ററുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ കൂടിയായ എ. ഇർഷാദിന്‍റെ പരാമർശം. പ്രതിഭ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്ത നിലപാട് എന്നും അദ്ദേഹം വിമർശിച്ചിരുന്നു.