

മോഹൻലാൽ
കൊച്ചി: പത്ത് ആനക്കൊമ്പുകളും 13 ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളും കൈവശം ഉണ്ടെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ച കേസിൽ മോഹൻലാൽ വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന് നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പിന്‍റെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. നാല് ആനക്കൊമ്പുകൾ കൈവശം ഉണ്ടെന്നാണ് മോഹൻലാൽ ആദ്യം വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ പുതിയ സത്യവാങ്മൂലത്തിൽ 10 ആനക്കൊമ്പുകൾ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ശ്രീകൃഷ്ണൻ, ശ്രീരാമൻ, തിരുപ്പതി ബാലാജി എന്നിവരുടെ ആനക്കൊമ്പിൽ തീർത്ത രൂപങ്ങളും കൂട്ടത്തിൽ ഉണ്ട്. തന്‍റെ കൈയിലുള്ള ആനക്കൊമ്പിൽ ഭൂരിഭാഗവും കൈമാറി കിട്ടിയതും സമ്മാനമായി കിട്ടിയതുമാണെന്നും നടൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആനക്കൊമ്പുകളുടെയും ആനക്കൊമ്പിൽ തീർത്ത രൂപങ്ങളുടെയും വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ് വനംവകുപ്പ്.
വ്യക്തികൾക്ക് നിയമനടപടികൾ ഇല്ലാതെ തന്നെ തങ്ങളുടെ കൈയിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വനവിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനുള്ള അവസരം നൽകിക്കൊണ്ടാണ് വനംവകുപ്പ് പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
2011ൽ ഇൻകം ടാക്സ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് പിടിച്ചെടുത്തത്. തുടർന്ന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാർ കേസ് പിൻവലിക്കാൻ ശ്രമം നടത്തിയെങ്കിലും വിചാരണക്കോടതി അനുവദിച്ചിരുന്നില്ല. ഇതിനെതിരേയുള്ള അപ്പീലിൽ ഹൈക്കോടതിയും അനുകൂല വിധി നൽകിയില്ല. നടനെതിരേയുള്ള നിയമനടപടികൾ തുടരണമെന്നാണ് കോടതി നിർദേശിച്ചത്. 2025ൽ ഹൈക്കോടതി ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ സാഹചര്യത്തിലാണ് നടൻ ഇവ വനംവകുപ്പിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.