

അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്റ്റർ സ്ഥിരീകരിച്ചു. കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ടാണ് കുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തിയത് കുഞ്ഞിന്‍റെ അമ്മ തന്നെയാണെന്ന് കണ്ടെത്തിയത്. ആര്യനാട് മീനാങ്കലിലെ ഭർത്താവിന്‍റെ വീട്ടിലായിരുന്ന അശ്വതി മൂന്ന് ദിവസം മുൻപാണ് കുഞ്ഞുമായി വാമനപുരത്തെ വീട്ടിലെത്തിയത്.
ഭർത്താവിന്‍റെ വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയതിനെ തുടർന്നായിരുന്നു ഇത്. അശ്വതിയുടെ അമ്മ തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് അവർ കരുതിയത്. എന്നാൽ പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഭയന്നുപോയ അവർ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്‌റ്റർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി.
കുഞ്ഞിന്‍റെ കഴുത്തിലും ശരീരഭാഗത്തും അടയാളങ്ങൾ കണ്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞിന്‍റെ അമ്മ അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അശ്വതി സമ്മതിച്ചു. ഇതിന് പിന്നാലെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ശേഷം അശ്വതി ആരോടും സംസാരിച്ചിരുന്നില്ല. ചില മാനസിക പ്രശ്നങ്ങൾ കാട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിനെ ഇഷ്ടമല്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നതെന്നും വിവരമുണ്ട്. കുഞ്ഞിന് ഓട്ടിസം ഉണ്ടോയെന്നും ഇവർക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.