

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി
കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാൽപ്പര്യ ഹർജി രജിസ്റ്റർ ചെയ്ത ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഉൾപ്പെടെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്‍റെ നിർദേശത്തിലാണ് സ്വമേധയാ കേസെടുത്തത്.
തൃശൂർ പൂരത്തിനുള്ള തയാറെടുപ്പിനിടെയാണ് തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിക്കൊണ്ടിരുന്ന നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ 16 പേരാണ് മരിച്ചത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊലീസ് മേധാവി, ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്, ജില്ലാ കലക്ടർ, ലേബർ കമ്മിഷണർ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഉൾപ്പെടെ നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. വിഷയം ജൂൺ 16ന് വീണ്ടും പരിഗണിക്കും.