

ഹൽവ ഏറെ ഇഷ്ടം, അങ്ങനെ അലുവ അതുലായി; എഴുന്നേറ്റ് നടക്കാതിരിക്കാൻ ആളുകളുടെ കാൽമുട്ട് അടിച്ചു തകർക്കും
കൊല്ലം: കരുനാഗപ്പള്ളിയിൽ നടുറോഡിലിട്ട് ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയെ തുടർന്ന്. ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെക്കൂടി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
അതുലിനെ ഹൽവ ഏറെ ഇഷ്ടമാണ്. സ്ഥിരമായി ഇയാൾ ഹൽവ കഴിക്കാറുമുണ്ട്. അങ്ങനെയാണ് അയാൾക്ക് അലുവ അതുൽ എന്ന വട്ടപ്പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. വളരെ ക്രൂരമായാണ് ഇയാൾ എതിരാളികളോട് പെരുമാറിയിരുന്നത്. ആളുകളെ ആക്രമിക്കുന്നതിലും അതുലിന് പ്രത്യേക സ്റ്റൈലുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകൾ ആക്രമിക്കുമ്പോൾ ചുറ്റികകൊണ്ട് കാൽമുട്ട് അടിച്ചുതകർക്കുന്നതാണ് അതുലിന്‍റെ രീതി. എഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്.
ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് അതുൽ. ഓച്ചിറ സ്വദേശിയുടെ ക്വട്ടേഷനിലാണ് കൊല നടത്തിയത് എന്നാണ് അതുൽ പൊലീസിനോട് പറഞ്ഞത്. 2025 മാർച്ച് 27നായിരുന്നു കൊല നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ അതുലും സംഘവും സന്തോഷിന്‍റെ അമ്മയുടെ മുന്നിലിട്ടാണ് കൊലനടത്തിയത്. അറസ്റ്റിലായതിനു ശേഷം ജയിലിൽ വെച്ച് അതുൽ വാർഡനെ മർദിച്ചതും വലിയ വാർത്തയായിരുന്നു. കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനാണ് മർധനമേറ്റത്. കൂടാതെ സൂപ്രണ്ട് ഓഫിസിലെ കമ്പ്യൂട്ടറും ഇയാൾ തല്ലിത്തകർത്തു.