

തിരുവനന്തപുരം: ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആശാ വർക്കർമാരെ ഉപയോഗിച്ച് യുഡിഎഫും ബിജെപിയും എസ്‍യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും എല്ലാം ഉൾപ്പെടുന്ന മഴവിൽ സഖ്യം നടത്തുന്ന സമരത്തെ തുറന്നുകാണിക്കുകയാണ് സിപിഎം.സമരം നടത്താനുള്ള അവകാശം ജനാധിപത്യപരമാണ്. ആ സമരങ്ങളെ ആരും എതിർക്കുന്നില്ല. പക്ഷേ സമരം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് പാർട്ടിക്ക് കൃത്യമായി അറിയാം. അത് ഇടതുപക്ഷ വിരുദ്ധ സമരമാക്കി രൂപപ്പെടുത്താനാണ് മാധ്യമങ്ങളും ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. യുഡിഎഫും ബിജെപിയും അതിന്റെ പിന്നിലാണെന്ന് അദ്ദേഹം ആരോപിച്ചു.
ആശാ വർക്കർമാരുടെ സമരം രാജ്യവ്യാപകമായി നടക്കുന്നതിന്‍റെ ഭാഗമായുള്ളതാണ്. ഇതിനെ കേന്ദ്ര സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. കേന്ദ്ര പദ്ധതിയുടെ ഭാഗമാണിത്. കേരളത്തിലാണ് ആശമാർക്ക് ഏറ്റവുമധികം തുക ഹോണറേറിയം ലഭിക്കുന്നത് എന്നതും വസ്തുതയാണ്. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ നിലവിൽ സമരത്തെ നയിക്കുക്കുന്നത് സർക്കാർ വിരുദ്ധ ശക്തികളാണ്. അതിനെ സിപിഎം തുറന്നുകാട്ടുമെന്ന് ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ സന്ദർശനം മാധ്യമങ്ങളെല്ലാം കൂടി കെട്ടിച്ചമച്ച വാർത്തയാണ്. മാധ്യമ സൃഷ്ടിയാണ് പല വാർത്തകളും. പോകുന്നതിന് മുമ്പ് തന്നെ മന്ത്രിയെ കാണാൻ അനുവാദം ചോദിച്ചിരുന്നു. പക്ഷേ സമയമുണ്ടായിട്ടും കാണാൻ കേന്ദ്രമന്ത്രി ശ്രമിച്ചില്ല. പക്ഷേ മാധ്യമങ്ങൾ വാർത്ത നൽകിയത് കാണാതെ വന്നു എന്ന തരത്തിലാണ്. ഇത്തരത്തിൽ നെഗറ്റീവ് വാർത്തകളുണ്ടാക്കാനാണ് മാധ്യമങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാണാൻ കൂട്ടാക്കാത്ത മന്ത്രിയെപ്പറ്റി മാധ്യമങ്ങൾക്ക് വിമർശനമില്ല, സംസ്ഥാന മന്ത്രിക്കാണ് പഴി മുഴുവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.