

എം.വി. ജയരാജൻ
കണ്ണൂർ: പാർട്ടിക്കെതിരേ തുറന്ന വിമർശനം നടത്തിയ കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകനാണെന്നും, ഇത്തരം വഞ്ചകർക്കെതിരേ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു.
പാർട്ടിയെ വഞ്ചിക്കരുതെന്ന് ടി.കെ. ഗോവിന്ദനോട് ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാർത്താസമ്മേളനം നടത്തി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനും യുഡിഎഫ് പിന്തുണ തേടാനുള്ള തീരുമാനം പാർട്ടിയോടുള്ള വഞ്ചനയാണെന്നും ജയരാജൻ ആരോപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ആരോപണം ജയരാജൻ തള്ളി. പി. ജയരാജനെ ഒതുക്കി വടകരയിൽ മത്സരിപ്പിച്ചുവെന്നും കെ.കെ. ശൈലജടീച്ചറെ മട്ടന്നൂരിൽ നിന്ന് മാറ്റിയെന്നുമുള്ള വാദങ്ങൾ വസ്തുതാപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാദങ്ങൾ ടി.കെ. ഗോവിന്ദൻ തന്‍റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും മത്സരരംഗത്തേക്ക് വരുന്നതിനും വേണ്ടി കെട്ടിച്ചമച്ചതാണെന്നും ജയരാജൻ പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനമാണ് നടപ്പായത്. യുഡിഎഫിന്‍റെ പിന്തുണയും വാങ്ങി സിപിഎമ്മിനെ പരാജയപ്പെടുത്താമെന്ന് ടി.കെ. ഗോവിന്ദൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.