
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ട് എൽഡിഎഫിനെതിരേ ആരോപണവുമായി ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്‍. പ്രശ്നങ്ങൾക്കെല്ലാം കാരണം എൽഡിഎഫിലെ ഒരു മുതിർന്ന നേതാവാണെന്നായിരുന്നു ഭാസുരാംഗന്റെ വെളിപ്പെടുത്തൽ. 48 കോടി 101 കോടി തട്ടിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗൻ ആരോപിക്കുന്നു.
ഇഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നും പറഞ്ഞ ഭാസുരാംഗന്‍ ഇഡി ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇഡി ഉദ്യോഗസ്ഥർ ഇന്നും ചോദ്യം ചെയ്തു.
അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.