

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയ സംവിധാനം.
Freepik.com
തിരുവനന്തപുരം: റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. സി ഡിറ്റും കെ ഫോണും കൈകോര്‍ക്കുന്ന പുതിയ പദ്ധതിയിലൂടെയാണ് മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക.
സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അവിടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കാണ് ഇരു സ്ഥാപനങ്ങളും തുടക്കം കുറിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ തലവേദനയാകുന്ന മാലിന്യപ്രശ്‌നത്തിന് സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരം കാണുകയാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. സി ഡിറ്റ് സ്ഥാപിക്കുന്ന അത്യാധുനിക ക്യാമറകള്‍ക്ക് ആവശ്യമായ അതിവേഗ ഇന്‍റര്‍നെറ്റ് സേവനം കെ ഫോണ്‍ ലഭ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ഇടപെടലിലൂടെ മാലിന്യനിക്ഷേപം പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പൊലീസിന്‍റെ കര്‍ശനമായ ഇടപെടലുണ്ടാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംയുക്തമായി ഈ പദ്ധതിയുമായി രംഗത്തെത്തിയത്.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വടക്കാഞ്ചേരി, പന്നിയന്നൂര്‍, പട്ടണക്കാട് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇവിടെ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സി ഡിറ്റും കെ ഫോണും ഒന്നിക്കുന്നതോടെ കുറ്റക്കാരെ തത്സമയം കണ്ടെത്താനും നിയമനടപടികള്‍ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.