

മരിച്ച നിതിൻ രാജ്, ഡോ. റാം
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ.എം.കെ. റാമിനെ പുറത്താക്കി. കൂടുതൽ കുട്ടികൾ അധ്യാപകനെതിരേ രംഗത്തെത്തിയതിനു പിന്നാലെയാണ് ഡോ.റാമിലെ കോളെജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്.
ചൊവ്വാഴ്ച ചേർന്ന കോളേജ് മാനേജ്മെന്റിന്റെ യോഗത്തിൽ അധ്യാപകനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഈ വിവരം സമരം ചെയ്ത വിദ്യാർഥികളെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് കോളെജ് മാനേജ്‌മെന്റ് ഡോ. റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. അഞ്ചരക്കണ്ടി കണ്ണൂർ ഡെന്‍റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. എം.കെ. റാം. ആന്ധ്ര പ്രദേശ് സ്വദേശിയായ റാം ഇപ്പോൾ ഒളിവിലാണ്.
നിതിൻ രാജിന്‍റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.