

നിതിൻ
കണ്ണൂർ: മരിച്ച നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തത് അമ്മയുടെ ആശുപത്രി ആവശ്യത്തിനു വേണ്ടിയെന്ന് അച്ഛൻ രാജൻ. നിതിൻ ലോൺ തിരിച്ചടച്ചിരുന്നെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതാണ് അധ്യാപികയ്ക്ക് ഭീഷണി സന്ദേശം വരാൻ കാരണമായത്. ഇക്കാര്യം അധ്യാപികയ്ക്ക് വീട്ടുകാരെ അറിയിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ഡെന്‍റൽ കോളജിലെ അധ്യാപികയ്ക്കാണ് ലോൺ ആപ്പിൽ നിന്ന് ഭീഷണി വന്നത്. ഇക്കാര്യം അവർ നിതിനെ അറിയിച്ചു. ഭീഷണി തുടർന്നതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി. ഓൺലൈൻ ലോൺ ആപ്പിൽനിന്നു നിതിൻരാജ് വായ്പയെടുത്തതായും തിരിച്ചടവു വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഭീഷണിപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ് പറഞ്ഞു.
നിതിൻരാജിന്റെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. നിതിന്റെ അധ്യാപികമാരിലൊരാളെ ഏജന്റുമാർ ഫോൺ വിളിച്ച് ശല്യംചെയ്തിരുന്നു. അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. നിതിൻ മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഇതെക്കുറിച്ചു ചോദിക്കാൻ പ്രിൻസിപ്പൽ വിളിപ്പിച്ചിരുന്നുവെന്നും കമ്മിഷണർ പറഞ്ഞു.