സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു കേരളവും തയാറെടുക്കുന്നതിനിടെ എന്‍.കെ പ്രേമചന്ദ്രന് എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തതിൽ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു. വിഷയം ഇടത് കേന്ദ്രങ്ങള്‍ പ്രേമചന്ദ്രനെതിരേ പ്രയോഗിച്ചതോടെ പ്രതിരോധമൊരുക്കി കോണ്‍ഗ്രസും ആര്‍എസ്പിയും രംഗത്തെത്തി. പ്രേമചന്ദ്രന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ലെന്നു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനം സമാപിക്കാനിരിക്കെയായിരുന്നു പ്രേമചന്ദ്രന് അടക്കം എട്ട് എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത ഉച്ചവിരുന്ന് നല്‍കിയത്. പാര്‍ലമെന്റിലെ ക്യാന്റിനിലായിരുന്നു വിരുന്ന്. ഇന്ത്യ മുന്നണിയില്‍ നിന്നു പ്രേമചന്ദ്രനു മാത്രമായിരുന്നു ക്ഷണം. പ്രധാനമന്ത്രി നല്കിയ വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നുവെന്ന് പ്രേമചന്ദ്രന് പിന്നീട് പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, ബിജെപിയുമായുള്ള പുതിയ അന്തര്‍ധാരയാണ് ഈ ക്ഷണത്തിന്റെ അടിസ്ഥാനമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ വിമര്‍ശനം. എന്ത് കൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ജയരാജന് ചോദിച്ചു. പ്രേമചന്ദ്രന് ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്നായിരുന്നു എളമരം കരീം എംപിയുടെ വിമര്‍ശനം. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതില്‍ ചില സംശയങ്ങളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം.പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും പ്രേമചന്ദ്രന് മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളെ അതിശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. സമരാഗനി ജനകീയ പ്രക്ഷോഭ യാത്രയ്ക്കിടെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കളി കൈയില്‍ വച്ചാല്‍ മതിയെന്ന് തിരിച്ചടിച്ചു. ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് സിപിഎം ഇത് വിവാദമാക്കിയത്. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവും എംഎല്‍എമാരും പങ്കെടുത്തതെന്നും അതുപോലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പ്രേമചന്ദ്രനും ക്ഷണമുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രേമചന്ദ്രന് വിരുന്നില്‍ പങ്കെടുത്തതില്‍ അപാകതയില്ലെന്ന് പ്രതികരിച്ച കെപിസി.സി പ്രസിഡന്റ് കെ.സുധാകരന് മുഖ്യമന്ത്രി പിണറായി വിജയന് പോയി ഓച്ഛാനിച്ച് നിന്നിട്ടില്ലേ എന്നും ചോദിച്ചു.
സഭയ്ക്ക് അകത്തും പുറത്തും ബിജെപി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. നാളെ പ്രധാനമന്ത്രി എന്നെ വിളിച്ചാലും പോകും. ഇത്തവണയും ആര്‍എസ്പിക്ക് സീറ്റ് നല്‍കും. പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുരളീധരന് പറഞ്ഞു. വിമര്‍ശനത്തെ തള്ളി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും രംഗത്തെത്തി.
എന്താണ് വിവാദം എന്ന് മനസിലാവുന്നില്ലെന്നു പറഞ്ഞ ഷിബു ബേബി ജോണ്‍ മോദി കേരളത്തില്‍ വന്നപ്പോള്‍ പിണറായി സ്വീകരിച്ചില്ലേ എന്ന് ചോദിച്ചു. സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും പിണറായി പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയില്ലേയെന്നും ഷിബു ബേബിജോൺ. പ്രധാനമന്ത്രിയുമൊത്ത് ഭക്ഷണം കഴിച്ച കാര്യം തന്നെ പ്രേമചന്ദ്രന് അറിയിച്ചിരുന്നുവെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. അതിനിടെ പ്രേമചന്ദ്രന് എംപി തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.