പാലായിൽ അവിശ്വാസം ജയിച്ചു, പുളിക്കക്കണ്ടം വീണു; ചെയർ പേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ

കോൺഗ്രസ് അംഗങ്ങൾക്ക് അവിശ്വാസത്തെ പിന്തുണയ്ക്കരുതെന്ന് വിപ്പ് നൽകിയിരുന്നു.
No-confidence motion succeeds in Pala; Pulikkakkandam falls

ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്‍റെ സഹോദരൻ ബിജു പുളിക്കക്കണ്ടം

Updated on

കോട്ടയം: പാല നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. അഞ്ച് യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണായ ദിയ പുറത്തായത്. യുഡിഎഫ് പിന്തുണയോടെയുള്ള സ്വതന്ത്ര കൂട്ടായ്മയാണ് പാലാ ഭരിച്ചിരുന്നത്. 26 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

14 പേരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കാൻ വേണ്ടിയിരുന്നത്. ബിനു പുളിക്കക്കണ്ടം മകൾ ദിയ പുളിക്കക്കണ്ടം ബിനുവിന്‍റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരും കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വ‌തന്ത്രരും അടക്കം 14 പേരാണ് ഭരണപക്ഷത്തുണ്ടായിരുന്നത്. കോൺഗ്രസ് അംഗങ്ങൾക്ക് അവിശ്വാസത്തെ പിന്തുണയ്ക്കരുതെന്ന് വിപ്പ് നൽകിയിരുന്നു. എന്നാൽ തങ്ങളത് കൈപ്പറ്റിയിട്ടില്ലെന്നാണ് അവിശ്വാസത്തെ പിന്തുണച്ചവർ പറയുന്നത്. അധികാരത്തിലേറി ആറു മാസം കഴിയുന്നതിനു മുൻപു തന്നെ ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോൺഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനോട് പരാതിപ്പെട്ടിരുന്നു.

നഗരസഭയിൽ ബിന‌ു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യം കാണിക്കുന്നതായി കോൺഗ്രസിൽ വിമർശനം ഉണ്ടായിരുന്നു. അതിനിടെ ബിനു പുളിക്കക്കണ്ടം കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ കൈയേറ്റം ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.പിന്നീട് ബിജു മാത്യൂസ് തന്‍റെ വാച്ചും ഫയലും മോഷ്ടിച്ചുവെന്നാരോപിച്ച് ദിയ പുളിക്കക്കണ്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം പ്രത്യക്ഷത്തിൽ പുറത്തു വന്നത്. ടീം യുഡിഎഫ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുളിക്കക്കണ്ടം കുടുംബാംഗങ്ങൾ പുറത്തു പോയതും ഭരണകക്ഷിയിലെ ഭിന്നത വെളിവാക്കുന്നതായിരുന്നു.

logo
Metro Vaartha
www.metrovaartha.com