തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്ന് കെഎസ്ഇബി. ഇതിലൂടെ ലോഡ് ഷെഡിങ് ഒഴിവാക്കാനായെന്നും കെഎസ്ഇബി വിലയിരുത്തി. പലയിടങ്ങളിലും മഴ ലഭിച്ചതും വൈദ്യുതി പ്രതിസന്ധി ഘട്ടത്തിൽ ഗുണം ചെയ്തു. നിലവിൽ വൈദ്യുത പ്രതിസന്ധി നിയമന്ത്രണ വിധേയമാണെന്നും ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടർന്നാൽ മതിയെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
കനത്ത ചൂടിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. കെഎസ്ഇബി ലോഡ് ഷെഡിങ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. പകരം മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. മാത്രമല്ല വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് നിരന്തരം ഉപഭോക്താക്കൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.