

തൃശൂർ: തൃശൂർ ജില്ലയിൽ നാളെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു. നഴ്സുമാരെ മർദിച്ച നൈൽ ആശുപത്രി എംഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിക്ഷേധിച്ചാണ് പണിമുടക്ക്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നഴ്സുമാരുടെ സംഘടനയായ യുഎന്‍എയിൽ അംഗമായതിന് പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ടുവെന്നാണ് ആരോപണം. ഇതിന്‍റെ പേരിൽ നഴ്സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫിസർ ചർച്ചയ്ക്ക് വിളിച്ചു.
എന്നാൽ നഴ്സുമാരും ഡോക്‌ടർമാരും തമ്മിലുള്ള ചർച്ച കൈയ്യാങ്കളിയിലേക്ക് എത്തി. തുടർന്ന ഗർഭിണിയായ സ്റ്റാഫ് നഴ്സ് ലക്ഷ്മിയെ ഡോ. അലോക് ചവിട്ടിയെന്നാണ് നഴ്സുമാരുടെ ആരോപണം. ചവിട്ടെറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് ചില നഴ്സുമാർക്ക് അടിയേറ്റെന്നും ഇവരും ചികിത്സയിലാണെന്നും വിവരമുണ്ട്.