
കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവർത്തകന് നിപ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഒരാൾക്കു കൂടി നിപ ബാധിച്ചതായി വെളിപ്പെടുത്തിയത്. 24 വയസുള്ള ആരോഗ്യ പ്രവർത്തകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തേ തയാറാക്കിയ സമ്പർക്കപ്പട്ടികയിൽ
ഉൾപ്പെട്ടയാളാണ് ഇയാളെന്നാണ് നിഗമനം. ഇതോടെ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. മുൻപ് നിപ ബാധിച്ചവരുടേത് അടക്കം 706 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 153 പേർ ആരോഗ്യപ്രവർത്തകരാണ്. 30ന് മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 13 പേർ കോഴിക്കോട് മെഡിക്കൽ കോളെജിൽ ഐസൊലേഷൻ വാർഡിലാണ്.