

# സ്വന്തം ലേഖകൻ
കൊച്ചി: പെരിയാർ കടുവ സങ്കേതവും ചിന്നക്കനാൽ ഉൾപ്പെടുന്ന കാടും തമ്മിൽ ബന്ധിപ്പിക്കുന്ന കാട്ടുവഴികളില്ലാത്ത സാഹചര്യത്തിൽ, അരിക്കൊമ്പൻ തിരികെയെത്താൻ ഏതു വഴി സ്വീകരിച്ചാലും ജനവാസകേന്ദ്രങ്ങളും തിരക്കേറിയ റോഡുകളും മറികടക്കേണ്ടിവരുമെന്ന് മെട്രൊ വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
ആന വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങുന്ന സാഹചര്യത്തിൽ ടോപ്സ്ലിപ്പിലെ ചിന്നത്തമ്പിയുടെ കാര്യത്തിലെന്നപോലെ കേരളത്തിലെയോ തമിഴ്നാട്ടിലെയോ വനംവകുപ്പിന് വീണ്ടും ഇടപെടേണ്ടിവരുമെന്നും ഉറപ്പായിരുന്നു.
അത്തരമൊരു സാഹചര്യം ആനയുടെ മറ്റൊരു കാടുമാറ്റത്തിലേക്കു തന്നെയാവും വഴിയൊരുക്കുക. അല്ലെങ്കിൽ ചിന്നത്തമ്പിയെപ്പോലെ കുങ്കിയാനയാക്കി മാറ്റുകയും ചെയ്യാം. തമിഴ്നാട്ടിൽ അതു പതിവാണ്. പക്ഷേ, അത്തരമൊരു നീക്കം വീണ്ടും നിയമക്കുരുക്കുകളിലേക്കു നയിക്കാനാണ് സാധ്യത. കാരണം, കുങ്കിയാനയാക്കാൻ പാടില്ലെന്ന കേരള ഹൈക്കോടതി വിധി തമിഴ്നാടിനും എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നതല്ല.