

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി മാഫിയയെ തടയുന്നതിന് പൊലീസ് നടപ്പാക്കിയ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആഭ്യന്തരവകുപ്പ്. തദ്ദേശവകുപ്പിന്‍റെ സഹകരണത്തോടെ വീട്ടമ്മമാരെ ഉൾപ്പെടെ അണിനിരത്തി ഓണത്തിനുശേഷം പദ്ധതി തുടരാനാണ് തീരുമാനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തദ്ദേശ മന്ത്രി കെ.എം. ഷാജിയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി രണ്ടാംഘട്ടത്തിനുള്ള പദ്ധതികൾ തയാറാക്കിയിരുന്നു. ലഹരിവിരുദ്ധ ബോധവത്കരണത്തിന് ജനകീയ മുന്നണി രൂപീകരിക്കും. പ്രത്യേക ഗ്രാമസഭകൾ ചേർന്നു ലഹരിവിരുദ്ധ നടപടികൾക്കു രൂപം നൽകും. ലഹരിയുടെ ഉപയോഗം സംബന്ധിച്ച വിവരം പൊലീസിനു കൈമാറാൻ പഞ്ചായത്തുതലത്തിൽ തൂഫാൻ വോളന്‍റിയർമാരെ നിയോഗിക്കും. ത്രിതല പഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമസേന, ആശാ വർക്കർമാർ, വനിതാ– യുവജന സംഘടനകൾ എന്നിവയെ ചേർത്തു വീടുകൾതോറും ബോധവത്കരണം സംഘടിപ്പിക്കും.
കേരളത്തിലേക്കുള്ള ലഹരിയുടെ വരവു സംബന്ധിച്ചു നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആന്ധ്ര – ഒഡീഷ അതിർത്തി, ബംഗളൂരു എന്നിവിടങ്ങളാണു ലഹരിയുടെ ഉത്ഭവകേന്ദ്രങ്ങളായ ഹോട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള ലഹരിയുടെ വരവ് തടയാൻ സംസ്ഥാന സർക്കാരുകളുടെ പിന്തുണ കേരളം തേടിയിട്ടുണ്ട്.