ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ നടപടി ശക്തമാക്കാൻ പുതിയ പ്രത്യേക അന്വേഷണ സംഘം വരുന്നു

ഓപ്പറേഷൻ തൂഫാന്‍റെ നോഡൽ ഓഫീസറായ ഉത്തരമേഖല ഐജി പുട്ട വിമലാദിത്യയാണ് പുതിയ സംഘത്തിന് നേതൃത്വം നൽകുന്നത്

Operation Toofan: New special investigation team to be formed to intensify anti-drug operations.

ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ നടപടി ശക്തമാക്കാൻ പുതിയ പ്രത്യേക അന്വേഷണ സംഘം വരുന്നു

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിനായി പുതിയ ആന്‍റി നാർക്കോട്ടിക്സ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള ലഹരിക്കേസുകളായിരിക്കും പുതിയ സംഘം അന്വേഷിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളായാണ് സംഘം പ്രവർത്തിക്കുക. ഓപ്പറേഷൻ തൂഫാന്‍റെ നോഡൽ ഓഫീസറായ ഉത്തരമേഖല ഐജി പുട്ട വിമലാദിത്യയാണ് പുതിയ സംഘത്തിന് നേതൃത്വം നൽകുന്നത്.

പുതിയ സംഘത്തിൽ ഓരോ യൂണിറ്റിലും ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, രണ്ട് സർക്കിൾ ഇൻസ്പെക്റ്റർമാർ, രണ്ട് എസ്ഐമാർ, ഒരു എഎസ്ഐ, 10 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ ഉണ്ടാകും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുതിയ സംഘം പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്യുകയും 11,776 പേർ അറസ്റ്റിലാവുകയും ചെയ്തതായി മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 വരെയുള്ള കണക്കാണിത്. 23.925 കിലോഗ്രാം എംഡിഎംഎ, 1,457 കിലോഗ്രാം കഞ്ചാവ്, 5.32 ഗ്രാം ഹാഷിഷ് ഓയിൽ, 707 ഗ്രാം ബ്രൗൺ ഷുഗർ, 530 ഗ്രാം ഹെറോയിൻ, 27.6 ഗ്രാം കൊക്കെയ്ൻ, 2,398 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.

കോയമ്പത്തൂരിൽ അടുത്തിടെ പിടികൂടിയ 13 കിലോഗ്രാം എംഡിഎംഎയെക്കുറിച്ചും മന്ത്രി പരാമർശിച്ചു. ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സംസ്ഥാനവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ്, വയനാട് സ്വദേശി അഖിൽ ജോയ് (32), പാലക്കാട് സ്വദേശി സലാഹുദ്ദീൻ, തമിഴ്നാട്ടിലെ ഊട്ടി സ്വദേശി കാർത്തിക് എന്നിവർ അറസ്റ്റിലായതായി മന്ത്രി വ്യക്തമാക്കി.

കാർത്തിക്കിനെ ചെന്നൈയിൽ നിന്നും മറ്റ് പ്രതികളെ ബിഹാറിലെയും ചെന്നൈയിലെയും ഒളിത്താവളങ്ങളിൽ നിന്നുമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മലപ്പുറം, കണ്ണൂർ ജില്ലാ ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സംഘങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com