
ഒപ്പമുള്ളവരെ പേന കൊണ്ട് കുത്തുന്ന കുട്ടി,കാരണക്കാരൻ ഇൻസ്റ്റയിലെ 'ഓറഞ്ച് പൂച്ച'; സൂക്ഷിക്കണമെന്ന് പൊലീസ്|Video
ഇൻസ്റ്റഗ്രാമിലെ ട്രെൻഡിങ് കോണ്ടന്‍റുകളിൽ ഒന്നാണ് ഓറഞ്ച് പൂച്ച. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൊണ്ട് നിർമിച്ച ക്യൂട്ട് ചബ്ബി ഓറഞ്ച് പൂച്ച നായകനായ അനവധി ചെറു വിഡിയോകളാണ് ഇൻസ്റ്റയിൽ കറങ്ങി നടക്കുന്നത്. വീട്ടിലേക്ക് വിളിച്ചു വരുത്തുന്നവരെ ഭക്ഷണത്തിലോ മദ്യത്തിലോ മയക്കുമരുന്ന് കലർത്തി കൊന്ന് ഭക്ഷണമാക്കുന്നതോ അല്ലെങ്കിൽ അവയുടെ തുകൽ കൊണ്ട് ഉടുപ്പു തുന്നുന്നതോ ആണ് മിക്ക വിഡിയോകളിലെയും വിഷയം.
മീനും ഇറച്ചിയും മോഷ്ടിച്ചു കൊണ്ടു പോയി പാകം ചെയ്യുന്നതും സ്ഥിരം കോണ്ടന്‍റ് ആണ്. ഇത്തരം വിഡിയോകൾക്ക് മില്യൺ കണക്കിനാണ് വ്യൂസ്. ഇഷ്ടം പോലെയാണ് പൂച്ചയുടെ ആരാധകർ. ഇത്തരം വീഡിയോകൾ നിർമിക്കാനാകുന്ന ആപ്പുകളും സജീവമാണ്. എന്തു തന്നെയായായും ഈ വിഡിയോകൾ കുട്ടികൾക്ക് മോശമായ മാതൃകയാണ് പകർന്നു നൽകുന്നതെന്നാണ് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളാ പൊലീസിന്‍റെ മീഡിയാ സെന്‍റർ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
പോസ്റ്റ് വായിക്കാം
ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഓറഞ്ച് പൂച്ചയുടെ വീഡിയോ അങ്ങനെയല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര.
സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇവ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങുമാണ്
ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേനയ്ക്ക് കുത്തുന്നത് ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവർ കരയും വരെ അത് തുടരും. വഴക്കുപറഞ്ഞാലും കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇത്തരം വീഡിയോകൾ കാണാറുണ്ടെന്ന് അറിഞ്ഞത്. ഇത്തരം വിഡിയോകൾ ചെറുപ്പത്തിൽ തന്നെ അനുകരണചിന്ത വളർത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറ്റും.
കുട്ടികൾ എന്ത് കാണുന്നു എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുകയും ആപ്പുകളിൽ പാരന്‍റ്ൽ കൺട്രോൺ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും രക്ഷിതാക്കൾ അദ്ധ്യാപകരെ അറിയിക്കുകയും വേണം.ആവശ്യമെങ്കിൽ പൊലിസിന്‍റെ ഡിജിറ്റൽ ഡീ അഡിക്ഷൻ ( ഡി ഡാഡ് ) ഫോൺ 9497900200 ബന്ധപ്പെടുകയും ചെയ്യാം