
കോട്ടയം: മലങ്കര സഭാ കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സർക്കാർ, ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്നും 6 മാസത്തെ സമയം വേണമെന്നും പള്ളികൾ എറ്റെടുത്തു നൽകാൻ കഴിയുന്നതല്ല എന്നും സ്വീകരിച്ചിരിക്കുന്ന നിലപാട് ജനാധിപത്യ വ്യവസ്ഥയിൽ ന്യായീകരിക്കാൻ കഴിയുന്നതല്ലായെന്ന് ഓർത്തോഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്.
നാളിതുവരെ സുപ്രീം കോടതി വിധിയനുസരിച്ച് ഏകദേശം 54 പള്ളികളിൽ കോടതിവിധി നടപ്പിലാക്കുകയും 1934ലെ ഭരണഘടന പ്രകാരം സമാധാനപരമായി ആ പള്ളികൾ ഭരിക്കപ്പെടുകയും ചെയ്യുന്നു എന്ന സത്യം സർക്കാർ മറക്കരുത്. ഈ പള്ളികളിലൊന്നും ഒരു വിശ്വാസിയെപ്പോലും ആരാധനയിൽ സംബന്ധിക്കുന്നതിൽ നിന്ന് ഓർത്തോഡോക്സ് സഭ തടസപ്പെടുത്തിയിട്ടില്ല.
നിയമം ലംഘിക്കുന്നവർക്കുവേണ്ടി നിലപാടെടുക്കുന്ന സർക്കാർ നയം അപലപനീയമാണ്. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായ, പക്ഷപാതപരമായ നിലപാട് സ്വീകരിച്ച സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.