

ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
കോട്ടയം: വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമഭേദഗതി ആശങ്കാ ജനകമെന്ന് ഓർത്തഡോക്സ് സഭ. പുതിയ നിയനം സഭയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖറോട് കാര്യങ്ങൾ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ലെന്നും സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു.
നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് നിലവില്‍ സഭ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും പുതിയ നിയമം അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രം ബില്ലുമായി മുന്നോട്ടു പോയാൽ തുറന്ന പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ബാവ പറഞ്ഞു.
പുതിയ ഭേദഗതിപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കാൻ കഴിയാതിരുന്നാലോ അപേക്ഷ നിരസിക്കപ്പെട്ടാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഈ സാഹചര്യത്തിൽ വിദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകൾ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഒരു അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുമെന്നാണ് ആശങ്ക.