

യാത്ര സൗജന്യം തന്നെ, പക്ഷേ ടിക്കറ്റെടുക്കണം; ഇല്ലെങ്കിൽ 500 രൂപ പിഴ
AI imgage
തിരുവനന്തപുരം: ഓർഡിനറി ബസിൽ യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ടിക്കറ്റെടുക്കണമെന്ന് കെഎസ്ആർടിസി അധികൃതർ. ടിക്കറ്റില്ലാത്ത പക്ഷം 500 രൂപ വരെ പിഴയടക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ പ്രിയദർശിനി എന്ന പേരിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നത്.
പ്രായം, വരുമാനം എന്നീ ഉപാധികളൊന്നുമില്ലാതെ എല്ലാ സ്ത്രീകൾക്കും യാത്ര സൗജന്യമായിരിക്കും. കണ്ടക്റ്റർമാർ സ്ത്രീകൾക്ക് പ്രത്യേകം സീറോ വാല്യു ടിക്കറ്റുകൾ നൽകും.
യാത്രക്കാരുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനും സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കേണ്ട സബ്സിഡി കണക്കാക്കുന്നതിനുമായാണ് സീറോ ടീക്കറ്റ് നൽകുന്നത്. ട്രാൻസ്ജൻഡർമാർക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
ആദ്യം ഘട്ടം കെഎസ്ആർടിസി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര നൽകുക.
ജീവനക്കാർക്കു നൽകിയ സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ...
ബസിന്‍റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം.
അധിക ലഗേജിന് ചാർജ് ഈടാക്കണം.
സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണം.
സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണം.