കൃഷ്ണപിള്ള സ്മാരകം കത്തിക്കൽ: ജി. സുധാകരന്‍റെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് കെ.സി. വേണുഗോപാല്‍

പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ചതു സിപിഎം തന്നെയാണെന്നാണ് ജി. സുധാകരന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി
കൃഷ്ണപിള്ള സ്മാരകം കത്തിക്കൽ: ജി. സുധാകരന്‍റെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് കെ.സി. വേണുഗോപാല്‍.

കെ.സി. വേണുഗോപാല്‍

file

Updated on

പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ചതു സിപിഎം തന്നെയാണെന്നാണ് ജി. സുധാകരന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേരളത്തിലെ സിപിഎം-ബിജെപി ഡീലിന് കൂട്ടുനില്‍ക്കാന്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് എങ്ങനെ കഴിയുമെന്നു തനിക്കറിയില്ലെന്നു പറഞ്ഞ വേണുഗോപാല്‍, ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന്‍റെ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കണോ എന്ന കാര്യം എം.എ. ബേബിയാണ് തീരുമാനിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. അതേ മുന്നണിയുടെ ഭാഗമായ സിപിഎം ബംഗാളില്‍ മമത ബാനര്‍ജിക്കെതിരേയല്ലേ സിപിഎം മത്സരിക്കുന്നത്. ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഎം എന്നതു കൊണ്ട് കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ നയങ്ങളെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ദേശീയതലത്തിലെ പാര്‍ട്ടിയും കേരളത്തിലെ പാര്‍ട്ടിയും രണ്ടും വേറെ വേറെയാണെന്നതില്‍ ഒരു സംശയവുമില്ല. കേരളത്തിലെ സിപിഎം പിണറായി വിജയന്‍റെ അധീനതയിലുള്ള പാര്‍ട്ടിയാണ്. അതല്ലേ അമ്പലപ്പുഴയിൽ ജി. സുധാകരനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും പയ്യന്നൂരില്‍ കുഞ്ഞിക്കൃഷ്ണനും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ കുറേക്കാലമായി നിലവിലുള്ള ഡീലിന്‍റെ ഭാഗമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒത്തുകളി. താരതമ്യേന ദുര്‍ബലരായ ഒരു ഘടകക്ഷിക്ക് എന്‍ഡിഎ മുന്നണിയില്‍ പതിനെട്ടോളം സീറ്റുകള്‍ കൊടുത്തു. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ സ്ഥാനാർഥിയെ നിര്‍ത്താതെ പ്രസക്തമല്ലാത്ത മറ്റു കക്ഷികള്‍ക്ക് കൊടുത്തിരിക്കുകയാണ്.

പാവപ്പെട്ട സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനു വേണ്ടിയായിരുന്നു? കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ കോര്‍ഡ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ കരട് ആദ്യം അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായത് എന്തിനാണ്?

കേന്ദ്ര ഏജന്‍സികള്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരന്വേഷണവും കേരളത്തില്‍ നടക്കുന്നില്ലല്ലോ. പരസ്പരം രക്ഷിക്കാന്‍ വേണ്ടിയുള്ള ഒത്തുകളിയാണ് ഇതെല്ലാം. തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആ ഡീല്‍ ആവര്‍ത്തിച്ചു എന്നുള്ളത് സത്യമാണ്.

സിപിഎം ചെയ്ത കള്ളത്തരങ്ങള്‍ മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസിനെതിരെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ സിപിഎമ്മിന്‍റെ പിന്തുണയോടെ നടത്തിയ കൊള്ളകള്‍ക്കെതിരെ ജനവികാരം ശക്തമായപ്പോള്‍, അത് കോണ്‍ഗ്രസിന്‍റെ കാലത്ത് നടന്നതാണെന്ന് സ്ഥാപിക്കാനല്ലേ ശ്രമിച്ചത്. പക്ഷേ, സിപിഎമ്മിന്‍റെ രണ്ട് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്‍റുമാരാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ പേരില്‍ ജയിലിലായത്.

ഹരിയാനയിലെ ആരോപണങ്ങള്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പിണറായി വിജയന്‍റെ പൊലീസിലും കേന്ദ്ര സര്‍ക്കാരിന്‍റെ സിബിഐയും ഇഡിയുമെല്ലാം അന്വേഷിക്കട്ടെ. സിപിഎമ്മിനെതിരേ അഴിമതി ആരോപണം വരുമ്പോള്‍ ഞങ്ങള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com