
ബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
തിരുവനന്തപുരം: യാത്രക്കാരെ പെരുവഴിയില്‍ വലച്ച സ്വകാര്യ ബസ് പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം പെരുവഴിയിലായ പണിമുടക്കിൽ ഏറെ വലഞ്ഞത് കെഎസ്ആര്‍ ടി ബസുകളുടെ സാന്നിധ്യം കുറഞ്ഞ മലബാർ മേഖലയാണ്. കൊച്ചിയും കോഴിക്കോടും തൃശൂരും പാലക്കാടുമടക്കം സ്വകാര്യ ബസ് കൂടുതല്‍ സര്‍വീസ് നടത്തുന്ന മേഖലകളിലെല്ലാം യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
വിദ്യാര്‍ഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. സര്‍വിസ് നടത്തിയ മിക്ക കെഎസ്ആർസി ബസുകളിലും കാലുകുത്താന്‍ ഇടമില്ലാത്തവിധം തിരക്കാണ് അനുഭവപ്പെട്ടത്. കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസുകളടക്കം നടത്തിയെങ്കിലും ജനജീവിതത്തെ സ്വകാര്യ ബസ് സമരം സാരമായി ബാധിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴ ഈടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്നും വിദ്യാര്‍ഥി യൂണിയനുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വിശദീകരിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ഇപ്പോള്‍ ബസുടമകള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും കുറ്റപ്പെടുത്തി. ഒപ്പം ജിപിഎസും സ്പീഡ് ഗവേണറും ഒഴിവാക്കാനുള്ള ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.