
കണ്ണൂർ: പറശ്ശിനി കടവ് മുത്തപ്പന്‍റേതെന്ന പേരിൽ വിൽക്കുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം. ക്ഷേത്രത്തിന് സമീപത്തെ ചില കടകളിൽ ദേവന്‍റേതെന്ന പേരിൽ വ്യാപകമായി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
''പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അരവണ പായസത്തെ കുറിച്ചുള്ള പരാമര്‍ശം ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ആവിയില്‍ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്.
അരവണ പായസത്തിന്‍റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല. അരവണ പായസം വില്‍ക്കുന്ന കടകള്‍ക്ക് മാനേജ്മെന്‍റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കടകളില്‍ ഭക്തര്‍ക്ക് അരവണ പായസം വില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. വിവരമറിഞ്ഞയുടന്‍, പായസം പാത്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്‍റെ പേര് മാറ്റാന്‍ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല,'' -ക്ഷേത്രം അധികൃതര്‍ പറഞ്ഞു.