

പത്തനംതിട്ട: പതിമൂന്നു വയസ്സു മുതൽ അഞ്ച് വർഷത്തിനിടെ 64 പേർ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ 15 പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കഴിഞ്ഞ നവംബറിൽ വിവാഹം കഴിഞ്ഞയാളും ഞായറാഴ്ച വിവാഹം നിശ്ചയിക്കപ്പെട്ടയാളും ഒരു പ്ലസ് ടു വിദ്യാർഥിയും പിടിയിലായിട്ടുണ്ട്. ഇവർക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
കേസിൽ ഇതു വരെ 7 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണയത്തിലാണെന്ന് വിശ്വസിപ്പിച്ചിരുന്ന സുബിനാണ് കായികതാരം കൂടിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി പേർക്ക് കാഴ്ച വച്ചതെന്നാണ് പ്രാഥമിക നിഗമനം.
13 വയസ്സുള്ളപ്പോൾ പെൺകുട്ടിയെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചതിനു ശേഷം പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സുബിൻ സുഹൃത്തുക്കൾക്കു കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.