പത്തനംതിട്ട വെട്ടൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

അജേഷിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തിച്ചു.
പത്തനംതിട്ട വെട്ടൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

പത്തനംതിട്ട: വെട്ടൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയില്‍നിന്ന് കണ്ടെത്തി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വെട്ടൂർ ചങ്ങയിൽ അജേഷ് കുമാറിനെ (ബാബുകുട്ടൻ–40) ആണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പൊലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിടുകയായിരുന്നു. അജേഷിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അജേഷിനെ കാറിലെത്തിയ അഞ്ചംഗ സംഘം കാറിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം, കാറിൽ വലിച്ചുകയറ്റുകയായിരുന്നു. ബഹളം കേട്ട് അജേഷിന്റെ അമ്മ കാറിനടുത്തേക്ക് ഓടിവന്ന് ഡോറിന് പിടിച്ചപ്പോൾ, ഇവരെയും ഉള്ളിലേക്ക് വലിച്ചിട്ടു. കുറച്ചുദൂരം മുന്നോട്ടുപോയശേഷം ഇറക്കിവിട്ടു. അജേഷിന്റെ അച്ഛൻ ഓടിയെത്തിയെങ്കിലും വാഹനം തടയാനായില്ല. ഓടിവന്ന സമീപവാസികൾ കാറിന്റെ പിന്നിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു. പക്ഷേ, കാർ നിർത്താതെ പോയി.

വൈകിട്ടോടെ അജേഷ് വീട്ടിലേക്ക് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും തിരിച്ചു വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കെഎല്‍11 ബിടി 7657 നമ്പർ ചാര നിറമുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമ വി.കെ.മുഹമ്മദ് ആഷിബ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അജേഷിന്റെ ഫോണിൽ ഉണ്ടെന്ന കരുതുന്ന ഒരു വിഡിയോ ദൃശ്യവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com