

കെ.ബി. ഗണേഷ് കുമാർ
കൊല്ലം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്‍റ് പദവി വഹിക്കുന്ന പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചു വിട്ടു. 19 അംഗങ്ങളുള് കമ്മിറ്റിയിലെ 11 പേരും രാജി സമർപ്പിച്ചതിനു പിന്നാലെയാണ് കമ്മിറ്റി പിരിച്ചു വിട്ടത്. ഗണേഷ് കുമാറിന്‍റേത് ഏകാധിപത്യമാണെന്നാണ് ആരോപിച്ചായിരുന്നു രാജി. കരയോഗം രജിസ്ട്രാറിന്‍റെ നിർദേശ പ്രകാരം കരിക്കത്തിൽ തങ്കപ്പൻ പിള്ള അധ്യക്ഷനായി 14 അംഗ അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റു. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
ഗണേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് പുനലൂരിൽ ഭരണസമിതി യോഗം ചേരാനിരിക്കേയാണ് അപ്രതീക്ഷിതമായി സമിതി പിരിച്ചു വിട്ടത്. എൻഎസ്എസ് കമ്മിറ്റി പിരിച്ചു വിടുന്നത് അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്.
പുനലൂരിൽ പത്മാ കഫേ നിർമിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണമാണ് പ്രശ്നങ്ങൾക്ക് തുടക്കം. കമ്മിറ്റി അംഗം പട്ടാഴി വടക്കേക്കര ആർ. വേണുകുമാറാണ് അഴിമതി ആരോപണം ഉന്നയിച്ചത്. തൊട്ടു പിന്നാലെ വേണുകുമാറിന് മർദനമേറ്റു. ഈ രണ്ടു വിഷയങ്ങളിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്ന 11 പേരാണ് ഒടുവിൽ രാജി സമർപ്പിച്ചത്.