

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിൽ കനത്ത മഴ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പൂഞ്ഞാറിൽ ഉരുൾപൊട്ടലുണ്ടാകുകയും പ്രദേശത്ത് പല വീടുകളിലും വെള്ളം കയറുകയും ചെയ്തു. ബിജെപി ദേശിയ നിർവാഹകസമിതി അംഗം പി.സി. ജോർജിന്‍റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. മൂന്നരയടിയോളം വെള്ളം വീടനകത്ത് കയറി എന്നാണ് പി.സി. ജോർജ് പറയുന്നത്. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
40 കൊല്ലമായി താൻ ഇവിടെ താമസിക്കുന്നുണ്ടെന്നും ഇതുവരെ ഇത്തരത്തിലൊരു അവസ്ഥയുണ്ടായിട്ടില്ലെന്നുമാണ് പി.സി. ജോർജ് പറയുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് അയൽവാസി വാതിലിൽ മുട്ടിയപ്പോഴാണ് വെള്ളം കയറിയ വിവരം അറിയുന്നത്. രണ്ടരയോടെ വീടിന് അകത്തേക്ക് വെള്ളം കയറി. ഭാര്യ ഉഷയും മകൻ ഷെയ്നും താനുമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് പി.സി. ജോർജ് പറയുന്നത്. വെള്ളം കയറിയതോടെ വീടിന്‍റെ മുകൾ നിലയിലേക്ക് മാറി.
വെള്ളം കയറിയതിനെ തുടർന്ന് വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇന്നോവ കാറിലും വെള്ളം കയറി. വീട്ടിൽ മാത്രം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് അദ്ദേഹം പറയുന്നത്. ഇതുകൂടാതെ പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന വസ്ത്ര സ്ഥാപനത്തിലും വെള്ളം കയറി. വിലകൂടിയ സാരികളാണ് കടയിലുണ്ടായിരുന്നത്. 30 ലക്ഷം രൂപയുടെ നഷ്ടം ഇവിടെയുണ്ടായെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലും വലിയ നഷ്ടങ്ങൾ സംഭവിച്ചവരുണ്ടെന്നും അതിനിടെ തന്‍റെ പ്രശ്നം പറയുന്നതിൽ ന്യായമില്ലെന്നും അദ്ദേഹം പറഞ്ഞു.