പാലാ: പാർട്ടിയിലെ പൊട്ടിത്തെറികൾക്കിടെ ജോസ് കെ. മാണിയുടെ വീട്ടിൽ സന്ദർശനം നടത്തി കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ്. പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തിയ പി.സി. തോമസ് കെ.എം. മാണിയുടെ ഭാര്യ ഭാര്യ കുട്ടിയമ്മ മാണിയെ നേരിട്ട് കണ്ട് സൗഹൃദ സംഭാഷണം നടത്തി. കെ.എം. മാണിയുടെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദർശനമെന്നാണ് വിശദീകരണമെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പി.സി. തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തിയതെന്നത് ശ്രദ്ധേയമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പിൽ രാജി വെക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖനായ പിസി തോമസ് ജോസ് കെ മാണിയുടെ വീട്ടിലെത്തിയത്. കുട്ടിയമ്മ മാണിയുമായും നിഷ ജോസ് കെ മാണിയുമായും ഏറെനേരം സംസാരിച്ച പിസി തോമസ് കോട്ടയത്ത് കെ.എം. മാണി സ്മൃതി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്ന ജോസ് കെ. മാണിയുമായും ഫോണില്‍ സംസാരിച്ചതായാണ് സൂചന.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഏക മണ്ഡലമായ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തില്‍ എത്തിയിരിക്കുമ്പോഴാണ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടായതെന്നത് യുഡിഎഫിനെ അലട്ടുന്നുണ്ട്.
അതേ സമയം ചൊവ്വാഴ്ച രാവിലെ കേരള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം മോന്‍സ് ജോസഫിനെതിരെ വിവാദമുയര്‍ത്തി രാജി വച്ചു. കേരള കോണ്‍ഗ്രസ് വിദ്യാർഥി യുവജന സംഘടനകളുടെ പാലായിലെ നിയോജക മണ്ഡലം നേതൃത്വം ഒന്നാകെ തന്നെ രാജിവച്ചിട്ടുണ്ട്.