
സീത(42)| ബിനു
ഇടുക്കി: പീരുമേട്ടില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവം കൊലപാതകമന്ന് സ്ഥിരീകരണം. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തില്‍വച്ച് വെള്ളിയാഴ്ച കാട്ടാന ആക്രമിച്ചു എന്നായിരുന്നു ഇവരുടെ ഭർത്താവ് ബിനു പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. ഇവരെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
കാട്ടാന ആക്രമിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ കാണാഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ കോട്ടയം ഡിഎഫ്ഒയാണ് പൊലീസിനെ വിവരം അറിയിച്ചത്. സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. എന്നാൽ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തിയിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ചത്.
തലയിലെ ഇരുവശത്തുമുണ്ടായിരുന്ന മാരക പരുക്കുകള്‍ മരം പോലുള്ള പ്രതലത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണെന്നും തലയുടെ പിന്‍ഭാഗത്തെ മുറിവ് പാറയിൽ തല ഇടിച്ചതിൽ നിന്നുള്ളതാണെന്നുമാണ് നിഗമനം. കൂടാതെ, ഇവരുടെ വലതുവശത്തെ 7 വാരിയെല്ലുകളും ഇടതുവശത്തെ 6 വാരിയെല്ലുകളും തകര്‍ന്നിരുന്നു. 3 വാരിയെല്ലുകള്‍ ശ്വാസകോശത്തില്‍ തറഞ്ഞുകയറിയതായും പോസ്റ്റ്‌മോര്‍ട്ടത്തിൽ കണ്ടെത്തി.