

ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്: പേരമ്പ്ര അനൗൺസ്മെന്‍റ് വിവാദത്തിൽ ഇടതുമുന്നണി കൺവീനറും സിപിഎം സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണന് കലക്റ്ററുടെ നോട്ടീസ്. കോൺഗ്രസിന്‍റെ പരാതിയിലാണ് വിശദീകരണം തേടി കലക്റ്ററുടെ നോട്ടീസ്. പേരമ്പ്ര യുഡിഎഫ് മണ്ഡലം കൺവീനർ ബാലനാരായണനാണ് പരാതിക്കാരൻ.
എൽഡിഎഫ് പ്രചാരണ അനൗൺസ്മെന്‍റ് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണെന്നും മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന്‍റെ ഭാഗമാണെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ തന്‍റെ അറിവേടെയല്ല അനൗൺസ്മെന്‍റ് നടന്നതെന്നാണ് ടി.പി. രാമകൃഷ്ണന്‍റെ വിശദീകരണം.
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്ലിയയ്ക്കെതിരായ അനൗൺസ്മെന്‍റാണ് വിവാദമായത്. "പേരാമ്പ്രയുടെ മണ്ണിൽ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്" എന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്‍റെ ബോർഡ് വച്ച ജീപ്പിൽ നിന്നും ഉയർന്ന അനൗൺസ്മെന്‍റ്.