

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്ൺമെന്‍റ് ഹൗസ്.
File
തിരുവനന്തപുരം: മകൾ ടി. വീണ വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലേക്കു മാറാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറെടുക്കുന്നു. വി.ഡി. സതീശൻ കന്‍റോൺമെന്‍റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു മാറി, അറ്റകുറ്റപ്പണികളും നടത്തിയ ശേഷമായിരിക്കും പിണറായിയുടെ വീട് മാറ്റം.
വീണ വാടകയ്ക്കെടുത്ത വീട്ടിലാണ് നേരത്തെ മാസപ്പടി കേസിൽ ഇഡി റെയ്ഡ് നടത്തിയത്. ഇവിടെ വച്ച് ഇഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ആക്രമിക്കപ്പെട്ടതോടെ ഈ വീട് ദേശീയതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിരുന്നു.
പിണറായിക്ക് സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിനു സമീപം ചിന്ത ഫ്ളാറ്റിൽ പാർട്ടി അപ്പാർട്ട്മെന്‍റ് അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ, വളർത്തുനായയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അദ്ദേഹം വീണ വാടകയ്ക്കെടുത്ത വീട്ടിലേക്ക് മാറിയത് എന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ തന്നെ അദ്ദേഹം ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എന്നാൽ, വി.ഡി. സതീശൻ കന്‍റോൺമെന്‍റ് ഹൗസ് ഒഴിയാൻ കാലതാമസമുണ്ടായി.