

കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, പി.കെ. ശ്രീമതി
കോഴിക്കോട്: നബിദിനാഘോഷത്തിൽ സ്ത്രീകൾ പങ്കെടുത്തതിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശം നൽകി സമസ്ത കാന്തപുരം വിഭാഗം. സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമാണ് നിർദേശം.
ഇത്തരം പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ, മദ്റസ, മറ്റു സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിലൂടെ പറഞ്ഞു.
ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിയിണക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും മതകീയ മൂല‍്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നു നൽകാൻ എല്ലാവരും ബാധ‍്യസ്ഥരാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതിനു പിന്നാലെ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി രംഗത്തെത്തി. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നായിരുന്നു അവരുടെ പ്രതികരണം. അത് ആര് പറഞ്ഞാലും പിൻവലിക്കണമെന്നും മഹാനായ മുഹമ്മദ് നബിയും മതവും പറയുന്നത് സ്ത്രീകൾക്ക് ആദരവും പരിഗണനയും നൽകണമെന്നാണെന്നും അവർ പറഞ്ഞു.