

പ്രധാനമന്ത്രി നരേന്ദ്ര മോദി
പാലക്കാട്: ഇത്തവണ കേരളം മാറ്റത്തിന്‍റെ സന്ദേശം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും അഴിമതി സർക്കാരുകളാണെന്നും ജനങ്ങൾക്കായി നൽകിയ തുക കേരള സർക്കാർ കൊള്ളയടിച്ചെന്നും മോദി ആരോപിച്ചു.
പാലക്കാട്ടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉണ്ടായിപ്പോഴാണ് പാലക്കാട് ഐഐടി വന്നത്. നാഷണൽ ഹൈവേയുടെ വികസനവും നടന്നു. പാലക്കാട് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായി മാറിയെന്നും മോദി പറഞ്ഞു.
കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. നമ്മുടെ എത്രയോ പ്രവർത്തകർ രാഷ്ട്രീയ ആക്രമണങ്ങളിൽ ജീവൻ ബലി നൽകി. ആ പ്രവർത്തകരുടെ മുൻപിൽ പ്രണാമം അർപ്പിക്കുന്നു.
അതേസമയം, എവിടെ ഇടതുഭരണം ഉണ്ടോ അതെല്ലാം ജനങ്ങൾ ഒഴിവാക്കുകയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും അത് നമ്മൾ കണ്ടതാണ്. അതേ സംഭവം കേരളത്തിലും ആവർത്തിക്കാൻ പോകുന്നു. പെൻഷനും ശമ്പളവും കൃത്യ സമയത്ത് കൊടുക്കുന്നില്ലെന്നും പാലക്കാട്ട് ബിജെപി അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു. കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമായി പാലക്കാട് മാറുമെന്നും എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും പാലക്കാട് നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.