

പോക്സോ കേസിൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദം പ്രസക്തമല്ല; പ്രായം തെളിയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയെന്ന് കോടതി
file image
കൊച്ചി: പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി. മഞ്ചേരി പോക്സോ കോടതി പ്രതിക്ക് വിധിച്ച 10 വർഷം തടവ് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിരീക്ഷണം.
ഡാൻസ് പഠിക്കാനെത്തിയ കുട്ടിയെ മലപ്പുറം സ്വദേശിയായ 41 കാരൻ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. കേസിലെ അതിജീവിതയ്ക്ക് 18 വയസായെന്നും എസ്എസ്എൽസി ബുക്ക് മതിയായ രേഖയല്ലെന്നും വാദിച്ചാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
എന്നാൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കാനുള്ള ഏറ്റവും പ്രാധാന്യമേറി രേഖയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുഞ്ഞിന്‍റെ അച്ഛൻ ആരാണെന്ന് ഡിഎൻഎ പരിശോധനിൽ തെളിഞ്ഞിരുന്നു. മാത്രമല്ല, കുട്ടിക്ക് 18 വയസിന് താഴെയാണ് പ്രായമെന്നതിനാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണെന്ന വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.