കൈ​വിലങ്ങ് കൊടും കുറ്റവാളികൾക്ക് മാത്രം മതി; മാർഗനിർദേശവുമായി പൊലീസ് മേധാവി

ഇനി കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് 13 പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കൊടുംകുറ്റവാളികളെ മാത്രമായിരിക്കും കൈവിലങ്ങ് ധരിപ്പിക്കുക
Police Chief issues guidelines on handcuffing

കൈ​വിലങ്ങ് കൊടും കുറ്റവാളികൾക്ക് മാത്രം; മാർഗനിർദേശവുമായി പൊലീസ് മേധാവി

Updated on

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് അണിയിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ര​വ​ത ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാനോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

ഇനി കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് 13 പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കൊടുംകുറ്റവാളികളെ മാത്രമായിരിക്കും കൈവിലങ്ങ് ധരിപ്പിക്കുക. മറ്റുള്ളവരുടെ കാര്യത്തിൽ കൈവിലങ്ങിന്‍റെ ഉപയോഗം പൂർണമായും വിലക്കി.

സ്ഥിരം കുറ്റവാളികൾ, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ചരിത്രമുള്ളവർ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ, അനധികൃതമായി ആയുധങ്ങളും വെടിമരുന്നുകളും കൈവശം വച്ചവർ, കൊലപാതക കേസിലെ പ്രതികൾ, ബലാത്സംഗ കേസ് പ്രതികൾ, ആസിഡ് ആക്രമണം നടത്തിയവർ, വ്യാജനോട്ട്, നാണയ നിർമാണം നടത്തുന്നവർ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവർ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിങ്ങനെയാണ് കൈവിലങ്ങ് അണിയിക്കാവുന്ന 13 വിഭാഗങ്ങൾ.

കൈവിലങ്ങ് ഉപയോഗിക്കും മുൻപ് കുറ്റകൃത്യത്തിന്‍റെ ഗൗരവം, പ്രതിയുടെ മുൻകാല പെരുമാറ്റം, രക്ഷപ്പെടാനുള്ള സാധ്യത, അക്രമ സ്വഭാവം എന്നിവ വിലയിരുത്തണം. കൈവിലങ്ങ് അണിയിക്കാനുള്ള കാരണം സ്റ്റേഷനിലെ ജനറൽ ഡയറിയിലും രജിസ്റ്ററിലും രേഖപ്പെടുത്തുകയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. പ്രതികളെ കൈവിലങ്ങ് അണിയിച്ച് പരേഡ് ചെയ്യിക്കാനോ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കാനോ പാടില്ല. ഈ ​മാർഗനിർദേശങ്ങൾ ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കും.

logo
Metro Vaartha
www.metrovaartha.com