തിരുവനന്തപുരം കോർപ്പറേഷനിലെ തമ്മിലടി: ബിജെപി കൗൺസിലർമാർക്കെതിരേ കേസ്

കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരുടെ പരാതിയിലാണ് നടപടി
police filed case against bjp councilors for clash in Thiruvananthapuram Corporation

തിരുവനന്തപുരം കോർപ്പറേഷനിലെ കൈയാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരേ കേസ്

Updated on

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കൈയാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരേ മ‍്യൂസിയം പൊലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരുടെ പരാതിയിലാണ് നടപടി.

ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, ബിജെപി യുഡിഎഫ് കൗൺസിലർമാർക്കെതിരേ പരാതി നൽകിയേക്കും.

വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെച്ചൊല്ലിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി- കോൺഗ്രസ് കൗൺസിലർമാർ‌ തമ്മിൽ ഏറ്റുമുട്ടിയത്. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കൗണ്‍സിലര്‍ സുഗതനു ഒപ്പിടാന്‍ വേണ്ടി ബിജെപി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് മാറ്റിവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് പിടിച്ചുവച്ചു.

ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് ബലമായി തിരികെ പിടിച്ചുവാങ്ങി. ഇതോടെ ഇരുവിഭാഗം തമ്മില്‍ കൈയ്യേറ്റം നടക്കുകയായിരുന്നു. കൈയ്യേറ്റത്തിനിടെ ഒരു ബിജെപി കൗണ്‍സിലര്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.എസ്. ശബരീനാഥനെ അടിക്കാന്‍ ശ്രമിച്ചു. അടിപിടിയില്‍ സ്ത്രീകള്‍ അടക്കമുള്ള പലരുടെയും വസ്ത്രങ്ങള്‍ കീറി.

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ പരുക്കേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സുഗതന്റെ രാജിക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു.

സംഘര്‍ഷത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സന്ദര്‍ശിക്കാന്‍ സിപിഎം നേതാവ് വി. ശിവന്‍കുട്ടി കോര്‍പ്പറേഷനില്‍ എത്തി. കോര്‍പ്പറേഷനില്‍ നടന്നത് ഗുണ്ടാവിളയാട്ടമാണെന്നും ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്നും ശിവന്‍കുട്ടി ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com