വിജിൻ എംഎൽഎയെ ഒഴിവാക്കി കണ്ടാലറിയാവുന്ന നൂറു പേർക്കെതിരേ കേസ്; കണ്ണൂർ സിവിൽ സ്റ്റേഷൻ മാർച്ചിൽ എഫ്ഐആർ

കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരേ കമ്മീഷണർക്ക് എം. വിജിൻ എംഎൽഎയും പരാതി നൽകി
MLA M. Vijin
MLA M. Vijin
Updated on

കണ്ണൂർ: ഗവ. നഴ്സസ് അസോസിയേഷൻ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എം. വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികൾക്കെതിരേയും കണ്ടാലറിയാവുന്ന 100 പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്‌ടറേറ്റിൽ അതിക്രമിച്ചു കയറിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എഫ്ഐആറിൽ വിജിൻ എംഎൽഎയുടെ പേരില്ല. അതേ സമയം, കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരേ കമ്മീഷണർക്ക് എം. വിജിൻ എംഎൽഎയും പരാതി നൽകി.

വ്യാഴാഴ്ച കേരള ഗവണ്‍മെന്‍റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം.കല്യാശേരി എംഎൽഎ എം.വിജിൻ ആയിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തിരുന്നത്. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്ടറേറ്റിന് മുന്നില്‍ പൊലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നതോടെ പൊലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. തുടർന്ന് കേസെടുക്കുന്നതിന്‍റെ ഭാഗമായി എല്ലാവരുടേയും പേര് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ എംഎൽഎയുടെ പേര് വനിത ഉദ്യോഗസ്ഥ ചോദിച്ചതോടെയാണ് വാക് പോര് നടന്നത്. പിന്നാലെ പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കണമെന്ന് എസ്ഐ കൂടി പറഞ്ഞതോടെ വാക് പോര് രൂക്ഷമായി.

''നിങ്ങൾ എസ്ഐയാണ്, ഞാൻ എംഎൽഎയാണ്. പ്രോട്ടോക്കോൾ നോക്കി വർത്തമാനം പറഞ്ഞാൽ മതി. നമ്മുടെ സർ്കകാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങൾ പൊലീസുകാരാണ്. പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയത് എസ്‌ഐയാണ്. നിങ്ങള്‍ എവിടുത്തെ എസ്‌ഐ ആണ്. ഇയാള്‍ ആരാണ് സുരേഷ് ഗോപി സ്റ്റൈലില്‍ പെരുമാറാൻ. പൊലീസിന് അപമാനമുണ്ടാക്കരുതെന്ന് പറയണം. ഇത് കേരളത്തിലെ പിണറായി വിജയന്‍റെ പൊലീസാണ്. ഇവിടുന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നേ സുരേഷ്‌ഗോപി സ്‌റ്റൈല്‍ കളിക്കേണ്ടതുണ്ടോ'', എന്ന് വിജിൽ ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com