തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ ടി. സബിത്ത് ആണ് പിടിയിലായത്
Police officer caught after stealing seven sacks of banned tobacco products that were seized as evidence

ടി. സബിത്ത്

Updated on

കൽപ്പറ്റ: തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്നു മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ ടി. സബിത്ത് ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളം കളമശേരിയിൽ നിന്നാണ് പിടികൂടിയത്.

കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ സസ്പൻഡ് ചെയ്തിരുന്നു. കൂടാതെ ഇതേ സ്റ്റേഷനിലെ എസ്ഐമാർ അടക്കം 21 ഉദ‍്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള നാലു പ്രത‍്യേക സംഘങ്ങളാണ് കേസിൽ അന്വേഷണം നടത്തിയത്.

ഇക്കഴിഞ്ഞ ജൂണിൽ ദൊട്ടപ്പൻകുളത്ത് നിന്നും ഏഴ് ചാക്ക് നിരോധിത ഹാൻസ് ബത്തേരി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്.

എന്നാൽ ജൂലൈ 18ന് അർധരാത്രി സ്റ്റേഷനിൽ സ്വന്തം കാറിലെത്തി സബിത്ത് ആളില്ലാത്ത സമയം നോക്കി താക്കോലെടുത്ത് സ്റ്റോർ റൂം തുറന്ന് തൊണ്ടി മുതൽ കടത്തുകയായിരുന്നു. ഇതേ ദിവസം സബിത്തിനായിരുന്നു ജിഡി ചാർജ്. സിസിടിവി ദൃശ‍്യങ്ങളിലൂടെയാണ് അന്വേഷണ സംഘം സബിത്തിലേക്കെത്തിയത്.

സംഭവത്തിനു പിന്നാലെ സബിത്തിന്‍റെ വീട്ടിലെത്തി അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതൽ കണ്ടെത്താനായില്ല. ഇയാളെ ചോദ‍്യം ചെയ്താൽ മാത്രമെ തൊണ്ടി മുതൽ മോഷ്ഠിച്ചത് കരിഞ്ചന്തയിൽ വിൽക്കാനാണോ അതോ പ്രതിയെ സംരക്ഷിക്കാനാണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാൻ സാധിക്കുകയുള്ളുയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പുകയില ഉത്പ്പന്നങ്ങളുടെ രൂക്ഷ ഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുക മാത്രമാണ് സബിത് ചെയ്തതെന്നാണ് ഇയാളുടെ അഭിഭാഷകന്‍റെ വാദം.

logo
Metro Vaartha
www.metrovaartha.com